Wednesday, January 15, 2020

കഥ

                ഇഷ്ട സ്വപ്നം

ഇരുളിന്‍റെ മൂടുപടമണിഞ്ഞ അന്തിയുറക്കത്തിന്‍റെ ഇടവഴിയിലാണ് ഞാന്‍ ആനിയെ സ്വപ്നം കാണുന്നത്.സ്വപ്ന കവാടത്തിനരികില്‍ അല്‍പ്പം ഭയത്തോടെ നില്‍ക്കുന്ന ആനിയെയാണ് കാണുന്നത്. മങ്ങിയ വെളിച്ചത്തില്‍ ആദ്യം ആളെ മനസ്സിലായിരുന്നില്ല.ആരാണെന്നുള്ള എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയുമില്ല.പക്ഷെ അവളുടെ ഭംഗിയാര്‍ന്ന ചുണ്ടുകള്‍ എന്തോ പറയാന്‍ കൊതിക്കുന്നത് പോലെ തോന്നിച്ചു.
ചേച്ചി അപ്പോള്‍ മുറിയിലേക്ക് കടന്നു വന്നു. അപ്പോളും എന്‍റെ കണ്ണുകള്‍ ആനിയെ തിരയുകയായിരുന്നു.
നീ എന്താടാ പിച്ചും പേയും പറയുന്നത്? ചേച്ചി ചോദിച്ചു
പനിയുണ്ടോ? ഞാന്‍ തൊട്ടു നോക്കട്ടെ.
കുഴപ്പമില്ല.അനാവശ്യ ചിന്തകളെ മനസ്സില്‍ നിന്നകറ്റി കര്‍ത്താവിനെ ധ്യാനിച്ചു പുതച്ചുമൂടി കിടന്നോ എന്ന് പറഞ്ഞിട്ട്  ചേച്ചി പോയി.ആശ്വാസത്തോടെ ഞാന്‍ വീണ്ടും ആനിയെ തിരിയാന്‍ തുടങ്ങി.
എവിടെ നിന്നു വന്നതെന്നറിയില്ല.
ചേച്ചി പോയ ഉടനെ ഒരു മാലാഖയെ പോലെ ആനി വീണ്ടുമെന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
എന്നെ ഓര്‍മ്മയുണ്ടോ?
ആനി ചോദിച്ചു.
ഓര്‍മ്മകളുടെ ഒരു തിരമാല എന്നിലേക്ക് അലയടിച്ചു വരികയായിരുന്നപ്പോള്‍. ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു ആനിയല്ലെ.
നീ ആകെ മാറിപ്പോയല്ലോ ആനി.
എപ്പോഴും പുഞ്ചിരിച്ചുനില്‍ക്കുന്ന നിന്‍റെ മുഖത്ത് ഇപ്പോള്‍ ഭീതിയും വിഷാദവും മുറ്റിനില്‍ക്കുന്നു.
നാടകവും അഭിനയവും ഒരു  ഭ്രാന്തായി കൊണ്ട് നടക്കുന്ന കാലത്താണ് ഒരു        നാടകത്തിനടയില്‍ വച്ച്  ആനിയെ ആദ്യമായി കാണുന്നത്. ആ നാടകത്തിലെ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ആനി.
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഏവരുടെയും കൈയ്യടി നേടിയ ആനിയുടെ വശ്യമായ  സൗന്ദര്യത്തിന് മുന്നില്‍ ഇമ വെട്ടാതെ നോക്കി നിന്ന് പോയിട്ടുണ്ട്.
നാടകം കഴിഞ്ഞപ്പോള്‍ ഏത് വിധേനയും ആനിയെ ഒന്ന് പരിചയപ്പെടണമെന്നത്      അടങ്ങാത്തൊരു ആഗ്രഹമായി.അന്ന് സാധിച്ചില്ല.അത്രയ്ക്ക് ആളുകളുടെ ബാഹുല്യമായിരുന്നു.പക്ഷെ മടങ്ങുമ്പോള്‍ ആനിയുടെ അടുത്ത  നാടകം നടക്കുന്ന സ്ഥലം ചോദിച്ചു മനസ്സിലാക്കി.                                                                                                                                 ആ നാടകവേദിയില്‍ വെച്ച് ആനിയെ പരിചയപ്പെടുക തന്നെ ചെയ്തു.ആനിയോട് ആദ്യമായി ചോദിച്ചത് എങ്ങനെ ഇത്ര നന്നായി ജീവിതത്തെ നാടകത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നു എന്നായിരുന്നു.
ജീവിതത്തില്‍ ഒരു വഴിയുമില്ലാതായാല്‍ അപ്പച്ചനും അമ്മച്ചിക്കും ഭക്ഷണം വാങ്ങിക്കൊടുത്തേ പറ്റൂ എന്ന തോന്നലുണ്ടായാല്‍ ജീവിച്ചു പോവും സാറെ. ഇതായിരുന്നു ആനിയുടെ മറുപടി.
പിന്നീട് അഭിനയത്തിന്‍റെയും ജീവിതത്തിന്‍റെയും സൗഹൃദ സംഭാഷണങ്ങളുമായി ഒരുപാട് ദിനങ്ങള്‍. വളരെ മനോഹരമായിരുന്നു ആനിയുമൊത്തുള്ള സംഭാഷണങ്ങള്‍.
നാടകമായി മാറുന്ന ജീവിതങ്ങളെക്കുറിച്ചും ജീവിതമായി മാറുന്ന നാടകങ്ങളെക്കുറിച്ചും ഞങ്ങള്‍ സംവദിക്കുമായിരുന്നു.താഴ്ന്ന ജാതിക്കാരി ആയതു കൊണ്ടു മാത്രം സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ അനുഭവിച്ചിട്ടുള്ള വേദനപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ആനി            പറയാറുണ്ടായിരുന്നു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചിട്ടുള്ള സഹപാഠികള്‍ എന്നും അവള്‍ക്ക് വേദനിപ്പിക്കുന്നൊരു ഓര്‍മ്മയായിരുന്നു. പള്ളിയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടതും വേദനിപ്പിക്കുന്നൊരു ഓര്‍മ്മയായിരുന്നു.അഭിനയ മോഹം അവളില്‍ ജനിക്കുന്നത് അവള്‍ കണ്ട തെരുവു നാടകങ്ങളിലൂടെ  ആയിരുന്നു.അവസരം ചോദിച്ച് കിട്ടാതായപ്പോള്‍ അവള്‍ തെരുവില്‍ നാടകമവതരിപ്പിക്കുന്ന ഒരു സംഘത്തില്‍ ചേരുകയായിരുന്നു.അങ്ങനെ കുറേ നാളത്തെ അലച്ചിലിനു ശേഷമാണ് അവള്‍ ഇപ്പോള്‍ നാടകം കളിക്കുന്ന അലക്സിന്‍റെ നാടക ട്രൂപ്പില്‍ എത്തുന്നത്.
ഒരു ദിവസം ആനി പറഞ്ഞു. ഡേവിഡ് സാറെ എനിക്ക് ഇവിടുത്തെ ജോലി മടുത്തു. അതെന്താ ആനി? ഞാന്‍ തിരിച്ചു ചോദിച്ചു, ഈ നാടകകമ്പനി നടത്തുന്ന അലക്സിന് എന്നെ വെറുപ്പാണ്.                                                           ആനി പറഞ്ഞു.
എന്താണ് കാരണം?
ഞാന്‍ ചോദിച്ചു.
ഞാന്‍ ക്രൈസ്തവ സമുദായത്തിലെ താഴ്ന്ന ജാതിക്കാരി ആയിപ്പോയി. അത് തന്നെ കാരണം.
ആനി പറഞ്ഞു.
എപ്പോളും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആനിയുടെ മുഖത്ത് ആദ്യമായി വിഷാദം പടരുകയായിരുന്നപ്പോള്‍.
ആനിയുടെ പ്രശ്നങ്ങള്‍ എന്‍റേത് കൂടി ആണെന്ന തരത്തിലേക്ക് ഞങ്ങളുടെ സൗഹൃദം അപ്പോളേക്കും വളര്‍ന്നു കഴിഞ്ഞിരുന്നു.
നമുക്ക് എന്തെങ്കിലുമൊരു വഴിയുണ്ടാക്കാമെന്ന് ഞാന്‍ ആനിയോട് പറഞ്ഞു.
ആനിക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള ഒരിടം തിരയലായിരുന്നു എന്‍റെ പിന്നീടുള്ള നാളുകള്‍.
ഒടുവില്‍ ഒരിടം കണ്ടെത്തി.
എനിക്കറിയാവുന്ന ഔസേപ്പച്ചായന്‍ നടത്തുന്ന നാടകട്രൂപ്പ്.
അങ്ങനെ ആനി അവിടെ ജോലി ആരംഭിച്ചു.                                                                                             അലക്സിന് കടുത്ത  എതിര്‍പ്പുണ്ടായിരുന്നു ആനി വിട്ടു പോവുന്നതില്‍. ആനിയെ ഇഷ്ടമില്ലായിരുന്നുവെങ്കിലും ആനി പോയാല്‍ തന്‍റെ നാടകത്തിന്‍റെ ജനപ്രീതി കുറയുമെന്ന് അയാള്‍ ഭയപ്പെട്ടു.അയാളുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ആനി അവിടം വിട്ടു പോവുക തന്നെ ചെയ്തു.
ആനി വളരെ കഷ്ടപ്പെട്ട് നാടകാഭിനയത്തിലൂടെ തന്‍റെ സഹോദരിമാരെ പഠിപ്പിച്ചു. അപ്പച്ചന്‍റെയും അമ്മച്ചിയുടെയും ചികിത്സ നടത്തി.
ആനിയുമായുള്ള എന്‍റെ സൗഹൃദം ഒരിക്കലും പ്രണയമായിരുന്നില്ല. പക്ഷെ താഴ്ന്ന ജാതിക്കാരിയായ ആനിയുമായി ഞാന്‍ ഇടപെടുന്നത് വീട്ടുകാര്‍ക്കുപോലും ഇഷ്ടമായിരുന്നില്ല.
കൂടെ ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ഇടക്കിടെ പറയും.
ഡേവിഡ് തരംതാണവളുമായി സംസാരിക്കാന്‍ തനിക്ക് നാണമില്ലേ.
ഞാന്‍ മറുപടി പറയും
വര്‍ഗ്ഗീസെ കര്‍ത്താവ് എന്താണ് പറഞ്ഞിട്ടുള്ളത്. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നല്ലേ. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീസ് പറയും
താന്‍ അധപതിച്ചുപോയെടോ. എന്തെങ്കിലും ചെയ്തോ.അവളുടെ ഒപ്പം കല്ലെറിഞ്ഞോടിക്കുമ്പോള്‍ എന്നെ വിളിക്കരുത്ആ. സംഭാഷണം അവിടെ അവസാനിക്കും.
ജോലിയുടെ ഇടവേളയില്‍ വെച്ചെപ്പോളോ ആനി ജോണ്‍സണുമായി പ്രണത്തിലാവുകയായിരുന്നു ആനി  ജോലി ചെയ്തിരുന്ന നാടക ഗ്രൂപ്പിലെ അഭിനേതാവായിരുന്നു ജോണ്‍സണ്‍. ആനി തന്നെയാണ് ജോണ്‍സണെ പരിചയപ്പെടുത്തിയത്.
ഒരു വൈകുന്നേരം ജോണ്‍സന്‍റെ കൈപിടിച്ചു കൊണ്ട് ആനി എന്‍റെ മുന്നിലേക്ക് വന്നു.
എന്നിട്ട് പറഞ്ഞു.
ഡേവിഡ് സാര്‍ ഇത് ജോണ്‍സണ്‍.
ഞങ്ങള്‍ പ്രണയത്തിലാണ്
വിവാഹം കഴിക്കാന്‍ പോവുന്നു.
സാമാന്യം കാണാന്‍ സുമുഖനായ ചെറുപ്പക്കാരന്‍.വീട്ടുകാരെ അറിയിച്ചോ?
ഞാന്‍ ചോദിച്ചു.
ഇല്ല. ഔസോപ്പച്ചായനറിയാം
ആനി പറഞ്ഞു.
പക്ഷേ അവരുട പ്രണയയാത്ര സുഗമമായിരുന്നില്ല.
ജോണ്‍സണ്‍ ക്രൈസ്തവ സമൂഹത്തിലെ ഉന്നതകുലജാതനായിരുന്നു. ആനി താഴ്ന്ന ജാതിക്കാരിയും. ഈ വേര്‍തിരിവ് ഒരു വേലിക്കെട്ടായി അവരുടെ ഇടയിലുണ്ടായിരുന്നു.
ജോണ്‍സന്‍റെ  ചേട്ടന്‍ അലന്‍ ഒരു ദിവസം  ആനിയുടെ വീട്ടില്‍ ചെന്നു.
ഇനി ജോണ്‍സണുമായി സംസാരിക്കുന്നത് കണ്ടാല്‍ കൊന്ന് കായലില്‍ തള്ളുമെന്ന് പറഞ്ഞിട്ട് പോയി.
അവരെ സഹായിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരു വഴിയും എന്‍റെ മുന്നിലുണ്ടായിരുന്നില്ല. എതിര്‍പ്പുകളെയൊക്കെ അവഗണിച്ചു കൊണ്ട് പ്രണയത്തെ മുന്നോട്ട് കൊണ്ട്  പോവാനായിരുന്നു അവരുടെ ഉറച്ച തീരുമാനം.
ഒരു ദിവസം നാടകപരീശീലന കളരിയുടെ ഇടവേളയില്‍ ആനിയും ജോണ്‍സണും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരവിടെ തനിച്ചായിരുന്നു. മറ്റുളളവരൊക്കെ പുറത്തായിരുന്നു.
വൈക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു നാടകകളരി. അപ്പോഴാണ് ജോണ്‍സന്‍റെ സഹോദരന്‍ അലനും ആനിയുടെ പഴയ മാനേജര്‍ അലക്സും അതു വഴി വന്നത്. അപ്പോള്‍ അലന്‍റെ കുടിലബുദ്ധി പ്രവര്‍ത്തിച്ചു.
അലന്‍ അലക്സിനോട്  എന്തോ സ്വകാര്യം പറഞ്ഞു.അലൻ സൂത്രത്തില്‍ ജോണ്‍സണെ പുറത്തെത്തിച്ചു. ആ ഇടവേളയില്‍ അലക്സും കൂട്ടുകാരും തീയിടുകയായിരുന്നവിടെ.
രക്ഷിക്കണേ രക്ഷിക്കണേ
അനിയുടെ നിലവിളി
അന്തരീക്ഷത്തില്‍ മുഴങ്ങി. അവിടേക്ക് ഓടിയെത്തിയ ജോണ്‍സനെ ആളുകള്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.
ജീവനോടെ വെന്തു വെണ്ണീറാവുകയായിരുന്നു ആനിയെന്ന പെണ്‍കുട്ടിയും അവളുടെ സ്വപ്നങ്ങളും.വേര്‍തിരിവുകളുടെ അസമത്വം നിറഞ്ഞു നില്‍ക്കുന്ന മരണം കൃഷി ചെയ്യുന്നവരുടെ ലോകത്ത് നിന്നും പരാതിയും പരിഭവവുമില്ലാതെ അവള്‍ യാത്രയാവുകയായിരുന്നു. ആളിപ്പടരുന്ന അഗ്നിയുടെ ഓര്‍മ്മകള്‍ എന്നിലേക്കെത്തുമ്പോളേക്കും ആനി അകന്നു പോയിക്കഴിഞ്ഞിരുന്നു. ആരുടെതെന്നറിയാത്ത അടുത്തു വരുന്ന കാലടിയുടെ ശബ്ദം കാതോര്‍ത്ത് കൊണ്ട് കാലബോധമില്ലാതെ ഞാന്‍ കിടന്നു.                                                                                                   രജിൽ കെ പി 

Sunday, January 12, 2020

ഇടിഞ്ഞു വീഴുന്ന കൊട്ടാരങ്ങൾ

           മരട് ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയിൽ രോഷം പൂണ്ട്  മുന്നിട്ടിറങ്ങിയ കുറെ  രാഷ്ട്രീയ പാർട്ടികൾ ഇവിടുണ്ടായിരുന്നു. ഫ്ലാറ്റ് നിവാസികളുടെ വിഷമത്തിൽ പങ്കു ചേരാൻ മത്സരിച്ചു ഓടിയെത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും തീരദേശ നിയമം പാലിക്കാതെ അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബിൽഡിംഗ്‌ ഗ്രൂപ്പുകളുടെയും പേര് പോലും പ്രതിപാദിച്ചു കണ്ടില്ല.തീരദേശനിയമങ്ങൾ കാറ്റിൽ പറത്തി മരടിൽ ഫ്ലാറ്റുകൾ പണിത ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്ന്‌ പറയാനുള്ള ആർജ്ജവം ഇവിടത്തെ എത്ര രാഷ്ട്രീയ പാർട്ടികൾ കാണിക്കും.നിയമങ്ങൾ പാലിക്കാതിരിക്കാൻ സർവ്വ ഒത്താശകളും ചെയ്തു കൊടുത്തു പരമോന്നത നീതിന്യായ കോടതി അതിലെ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട്  ഒരു വിധി പുറപ്പെടുവിച്ചപ്പോൾ  വിലപിക്കുന്ന നേതാക്കൾ.                                                                                                                                        കോർപ്പറേറ്റുകൾക്ക്  നിയമങ്ങൾ തെറ്റിക്കാൻ സർവ്വ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ പാർട്ടി ഭേദമന്യേ മത്സരിക്കുന്ന രാഷ്ട്രീയ സമൂഹം.നിയമങ്ങൾ പാലിക്കാതെ വിശുദ്ധിയുടെയും വിശ്വസ്ഥതയുടെയും പേരുകൾ നൽകി പണിതുയർത്തിയ ബഹുനില കൊട്ടാരങ്ങൾ നിമിഷങ്ങൾ കൊണ്ട് ഇടിഞ്ഞു വീണില്ലാതാകുന്ന അപൂർവ്വ കാഴ്ചയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് സാക്ഷ്യം വഹിച്ചിരിക്കുന്നു.ഭൂമി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ജീവനുകളും ഫ്ലാറ്റുകളും ബാക്കിയുണ്ടാവുകയുള്ളൂ എന്ന് പ്രകൃതി തന്ന മുന്നറിയിപ്പ് രണ്ടു പ്രളയ ദുരന്തങ്ങൾക്ക് ശേഷവും തിരിച്ചറിയാത്ത ഒരു സമൂഹം. തിരുത്തി ബോധവൽക്കരിക്കാൻ മുന്നിട്ടിറങ്ങുന്നതിനു പകരം  സ്വാർത്ഥ താൽപര്യങ്ങൾക്കും താൽക്കാലിക വോട്ട് ബാങ്കിനും വേണ്ടി സത്യത്തിനു നേരെ മുഖം തിരിക്കുന്നൊരു രാഷ്ട്രീയ സമൂഹം.                                                                                                                       ചെറിയൊരു  വീട് വയ്ക്കുന്ന  സാധാരണക്കാരനെ നിരവധി തവണ  പഞ്ചായത്തുകൾ കയറി ഇറക്കാൻ  നിയമം ഉള്ളൊരു രാജ്യത്തു പച്ചയായ തീരദേശ നിയമം ലംഘിച്ചു കൊണ്ട് ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്ക് ഇത്ര വലിയ ഫ്ലാറ്റുകൾ മരട്  പോലൊരു സ്ഥലത്ത് എങ്ങനെ പണിതുയർത്താനായി എന്ന ചോദ്യത്തിനു  മാത്രം ഒരു രാഷ്ട്രീയ പാർട്ടി നേതാവിനും ഉത്തരമില്ല. തിരിച്ചറിയാൻ പ്രകൃതി നൽകുന്ന അടയാളങ്ങളിൽ നിന്നും പഠിക്കാതെ ആവർത്തിക്കുന്ന തെറ്റുകളുമായി മുന്നോട്ട് പോവുന്ന ഒരു സമൂഹം.കായൽ കയ്യേറ്റങ്ങൾക്ക് ഒത്താശ നൽകാൻ മത്സരിക്കുന്ന മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഇത്രെയേറെ ദ്രോഹങ്ങൾ പൊതു ജനങ്ങളോട് ചെയ്തിട്ടും ഇതിനൊക്കെ ഉളള നഷ്ട പരിഹാരങ്ങൾ  പൊതുജനങ്ങളുടെ  നികുതി പണം ഉപയോഗിച്ച് നൽകാൻ മത്സരിക്കുന്ന ജനപക്ഷ സർക്കാർ ഇവിടുള്ളപ്പോൾ ഇനിയും ഇതിവിടെ ആവർത്തിക്കില്ല എന്ന് പറയാനുമാവില്ല.                                                                                                                                                           വികസന മാറാപ്പുകളുടെ അമിത ഭാരം താങ്ങാനാവാതെ വരുമ്പോൾ ഭൂമി പ്രതികരിക്കുമെന്നും ആ പ്രതികരണത്തിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ എരിഞ്ഞില്ലാതാവുമെന്നും എല്ലാം കൈപ്പിടിയിൽ എന്നും ഭദ്രമെന്നും  വിശ്വസിക്കുന്ന ഇന്നിന്റെ  സാമൂഹിക ജീവികൾ തിരിച്ചറിയാതെ പോവുന്നു. അവരുടെ മനസ്സിൽ ഇന്നലെകളും നാളെകളുമില്ല.കയ്യേറ്റങ്ങളിലും ആധിപത്യങ്ങളിലും അഭിരമിക്കുന്ന  ഇന്നുകൾ മാത്രമേ ഉള്ളൂ.  തിരിഞ്ഞോടാനാവാത്ത നേരത്തുണ്ടാവുന്ന തരിച്ചറിവുകളിൽ ജീവിതം തിരിച്ചെടുക്കാൻ ഉള്ള സമയം തിരിച്ചു തരില്ല കാലമെന്ന സത്യം സ്വാർത്ഥത കൊണ്ട് തിമിരം ബാധിച്ച  സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ.                                                         രജിൽ കെ പി