Wednesday, January 15, 2020

കഥ

                ഇഷ്ട സ്വപ്നം

ഇരുളിന്‍റെ മൂടുപടമണിഞ്ഞ അന്തിയുറക്കത്തിന്‍റെ ഇടവഴിയിലാണ് ഞാന്‍ ആനിയെ സ്വപ്നം കാണുന്നത്.സ്വപ്ന കവാടത്തിനരികില്‍ അല്‍പ്പം ഭയത്തോടെ നില്‍ക്കുന്ന ആനിയെയാണ് കാണുന്നത്. മങ്ങിയ വെളിച്ചത്തില്‍ ആദ്യം ആളെ മനസ്സിലായിരുന്നില്ല.ആരാണെന്നുള്ള എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയുമില്ല.പക്ഷെ അവളുടെ ഭംഗിയാര്‍ന്ന ചുണ്ടുകള്‍ എന്തോ പറയാന്‍ കൊതിക്കുന്നത് പോലെ തോന്നിച്ചു.
ചേച്ചി അപ്പോള്‍ മുറിയിലേക്ക് കടന്നു വന്നു. അപ്പോളും എന്‍റെ കണ്ണുകള്‍ ആനിയെ തിരയുകയായിരുന്നു.
നീ എന്താടാ പിച്ചും പേയും പറയുന്നത്? ചേച്ചി ചോദിച്ചു
പനിയുണ്ടോ? ഞാന്‍ തൊട്ടു നോക്കട്ടെ.
കുഴപ്പമില്ല.അനാവശ്യ ചിന്തകളെ മനസ്സില്‍ നിന്നകറ്റി കര്‍ത്താവിനെ ധ്യാനിച്ചു പുതച്ചുമൂടി കിടന്നോ എന്ന് പറഞ്ഞിട്ട്  ചേച്ചി പോയി.ആശ്വാസത്തോടെ ഞാന്‍ വീണ്ടും ആനിയെ തിരിയാന്‍ തുടങ്ങി.
എവിടെ നിന്നു വന്നതെന്നറിയില്ല.
ചേച്ചി പോയ ഉടനെ ഒരു മാലാഖയെ പോലെ ആനി വീണ്ടുമെന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
എന്നെ ഓര്‍മ്മയുണ്ടോ?
ആനി ചോദിച്ചു.
ഓര്‍മ്മകളുടെ ഒരു തിരമാല എന്നിലേക്ക് അലയടിച്ചു വരികയായിരുന്നപ്പോള്‍. ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു ആനിയല്ലെ.
നീ ആകെ മാറിപ്പോയല്ലോ ആനി.
എപ്പോഴും പുഞ്ചിരിച്ചുനില്‍ക്കുന്ന നിന്‍റെ മുഖത്ത് ഇപ്പോള്‍ ഭീതിയും വിഷാദവും മുറ്റിനില്‍ക്കുന്നു.
നാടകവും അഭിനയവും ഒരു  ഭ്രാന്തായി കൊണ്ട് നടക്കുന്ന കാലത്താണ് ഒരു        നാടകത്തിനടയില്‍ വച്ച്  ആനിയെ ആദ്യമായി കാണുന്നത്. ആ നാടകത്തിലെ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ആനി.
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഏവരുടെയും കൈയ്യടി നേടിയ ആനിയുടെ വശ്യമായ  സൗന്ദര്യത്തിന് മുന്നില്‍ ഇമ വെട്ടാതെ നോക്കി നിന്ന് പോയിട്ടുണ്ട്.
നാടകം കഴിഞ്ഞപ്പോള്‍ ഏത് വിധേനയും ആനിയെ ഒന്ന് പരിചയപ്പെടണമെന്നത്      അടങ്ങാത്തൊരു ആഗ്രഹമായി.അന്ന് സാധിച്ചില്ല.അത്രയ്ക്ക് ആളുകളുടെ ബാഹുല്യമായിരുന്നു.പക്ഷെ മടങ്ങുമ്പോള്‍ ആനിയുടെ അടുത്ത  നാടകം നടക്കുന്ന സ്ഥലം ചോദിച്ചു മനസ്സിലാക്കി.                                                                                                                                 ആ നാടകവേദിയില്‍ വെച്ച് ആനിയെ പരിചയപ്പെടുക തന്നെ ചെയ്തു.ആനിയോട് ആദ്യമായി ചോദിച്ചത് എങ്ങനെ ഇത്ര നന്നായി ജീവിതത്തെ നാടകത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നു എന്നായിരുന്നു.
ജീവിതത്തില്‍ ഒരു വഴിയുമില്ലാതായാല്‍ അപ്പച്ചനും അമ്മച്ചിക്കും ഭക്ഷണം വാങ്ങിക്കൊടുത്തേ പറ്റൂ എന്ന തോന്നലുണ്ടായാല്‍ ജീവിച്ചു പോവും സാറെ. ഇതായിരുന്നു ആനിയുടെ മറുപടി.
പിന്നീട് അഭിനയത്തിന്‍റെയും ജീവിതത്തിന്‍റെയും സൗഹൃദ സംഭാഷണങ്ങളുമായി ഒരുപാട് ദിനങ്ങള്‍. വളരെ മനോഹരമായിരുന്നു ആനിയുമൊത്തുള്ള സംഭാഷണങ്ങള്‍.
നാടകമായി മാറുന്ന ജീവിതങ്ങളെക്കുറിച്ചും ജീവിതമായി മാറുന്ന നാടകങ്ങളെക്കുറിച്ചും ഞങ്ങള്‍ സംവദിക്കുമായിരുന്നു.താഴ്ന്ന ജാതിക്കാരി ആയതു കൊണ്ടു മാത്രം സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ അനുഭവിച്ചിട്ടുള്ള വേദനപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ആനി            പറയാറുണ്ടായിരുന്നു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചിട്ടുള്ള സഹപാഠികള്‍ എന്നും അവള്‍ക്ക് വേദനിപ്പിക്കുന്നൊരു ഓര്‍മ്മയായിരുന്നു. പള്ളിയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടതും വേദനിപ്പിക്കുന്നൊരു ഓര്‍മ്മയായിരുന്നു.അഭിനയ മോഹം അവളില്‍ ജനിക്കുന്നത് അവള്‍ കണ്ട തെരുവു നാടകങ്ങളിലൂടെ  ആയിരുന്നു.അവസരം ചോദിച്ച് കിട്ടാതായപ്പോള്‍ അവള്‍ തെരുവില്‍ നാടകമവതരിപ്പിക്കുന്ന ഒരു സംഘത്തില്‍ ചേരുകയായിരുന്നു.അങ്ങനെ കുറേ നാളത്തെ അലച്ചിലിനു ശേഷമാണ് അവള്‍ ഇപ്പോള്‍ നാടകം കളിക്കുന്ന അലക്സിന്‍റെ നാടക ട്രൂപ്പില്‍ എത്തുന്നത്.
ഒരു ദിവസം ആനി പറഞ്ഞു. ഡേവിഡ് സാറെ എനിക്ക് ഇവിടുത്തെ ജോലി മടുത്തു. അതെന്താ ആനി? ഞാന്‍ തിരിച്ചു ചോദിച്ചു, ഈ നാടകകമ്പനി നടത്തുന്ന അലക്സിന് എന്നെ വെറുപ്പാണ്.                                                           ആനി പറഞ്ഞു.
എന്താണ് കാരണം?
ഞാന്‍ ചോദിച്ചു.
ഞാന്‍ ക്രൈസ്തവ സമുദായത്തിലെ താഴ്ന്ന ജാതിക്കാരി ആയിപ്പോയി. അത് തന്നെ കാരണം.
ആനി പറഞ്ഞു.
എപ്പോളും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആനിയുടെ മുഖത്ത് ആദ്യമായി വിഷാദം പടരുകയായിരുന്നപ്പോള്‍.
ആനിയുടെ പ്രശ്നങ്ങള്‍ എന്‍റേത് കൂടി ആണെന്ന തരത്തിലേക്ക് ഞങ്ങളുടെ സൗഹൃദം അപ്പോളേക്കും വളര്‍ന്നു കഴിഞ്ഞിരുന്നു.
നമുക്ക് എന്തെങ്കിലുമൊരു വഴിയുണ്ടാക്കാമെന്ന് ഞാന്‍ ആനിയോട് പറഞ്ഞു.
ആനിക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള ഒരിടം തിരയലായിരുന്നു എന്‍റെ പിന്നീടുള്ള നാളുകള്‍.
ഒടുവില്‍ ഒരിടം കണ്ടെത്തി.
എനിക്കറിയാവുന്ന ഔസേപ്പച്ചായന്‍ നടത്തുന്ന നാടകട്രൂപ്പ്.
അങ്ങനെ ആനി അവിടെ ജോലി ആരംഭിച്ചു.                                                                                             അലക്സിന് കടുത്ത  എതിര്‍പ്പുണ്ടായിരുന്നു ആനി വിട്ടു പോവുന്നതില്‍. ആനിയെ ഇഷ്ടമില്ലായിരുന്നുവെങ്കിലും ആനി പോയാല്‍ തന്‍റെ നാടകത്തിന്‍റെ ജനപ്രീതി കുറയുമെന്ന് അയാള്‍ ഭയപ്പെട്ടു.അയാളുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ആനി അവിടം വിട്ടു പോവുക തന്നെ ചെയ്തു.
ആനി വളരെ കഷ്ടപ്പെട്ട് നാടകാഭിനയത്തിലൂടെ തന്‍റെ സഹോദരിമാരെ പഠിപ്പിച്ചു. അപ്പച്ചന്‍റെയും അമ്മച്ചിയുടെയും ചികിത്സ നടത്തി.
ആനിയുമായുള്ള എന്‍റെ സൗഹൃദം ഒരിക്കലും പ്രണയമായിരുന്നില്ല. പക്ഷെ താഴ്ന്ന ജാതിക്കാരിയായ ആനിയുമായി ഞാന്‍ ഇടപെടുന്നത് വീട്ടുകാര്‍ക്കുപോലും ഇഷ്ടമായിരുന്നില്ല.
കൂടെ ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ഇടക്കിടെ പറയും.
ഡേവിഡ് തരംതാണവളുമായി സംസാരിക്കാന്‍ തനിക്ക് നാണമില്ലേ.
ഞാന്‍ മറുപടി പറയും
വര്‍ഗ്ഗീസെ കര്‍ത്താവ് എന്താണ് പറഞ്ഞിട്ടുള്ളത്. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നല്ലേ. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീസ് പറയും
താന്‍ അധപതിച്ചുപോയെടോ. എന്തെങ്കിലും ചെയ്തോ.അവളുടെ ഒപ്പം കല്ലെറിഞ്ഞോടിക്കുമ്പോള്‍ എന്നെ വിളിക്കരുത്ആ. സംഭാഷണം അവിടെ അവസാനിക്കും.
ജോലിയുടെ ഇടവേളയില്‍ വെച്ചെപ്പോളോ ആനി ജോണ്‍സണുമായി പ്രണത്തിലാവുകയായിരുന്നു ആനി  ജോലി ചെയ്തിരുന്ന നാടക ഗ്രൂപ്പിലെ അഭിനേതാവായിരുന്നു ജോണ്‍സണ്‍. ആനി തന്നെയാണ് ജോണ്‍സണെ പരിചയപ്പെടുത്തിയത്.
ഒരു വൈകുന്നേരം ജോണ്‍സന്‍റെ കൈപിടിച്ചു കൊണ്ട് ആനി എന്‍റെ മുന്നിലേക്ക് വന്നു.
എന്നിട്ട് പറഞ്ഞു.
ഡേവിഡ് സാര്‍ ഇത് ജോണ്‍സണ്‍.
ഞങ്ങള്‍ പ്രണയത്തിലാണ്
വിവാഹം കഴിക്കാന്‍ പോവുന്നു.
സാമാന്യം കാണാന്‍ സുമുഖനായ ചെറുപ്പക്കാരന്‍.വീട്ടുകാരെ അറിയിച്ചോ?
ഞാന്‍ ചോദിച്ചു.
ഇല്ല. ഔസോപ്പച്ചായനറിയാം
ആനി പറഞ്ഞു.
പക്ഷേ അവരുട പ്രണയയാത്ര സുഗമമായിരുന്നില്ല.
ജോണ്‍സണ്‍ ക്രൈസ്തവ സമൂഹത്തിലെ ഉന്നതകുലജാതനായിരുന്നു. ആനി താഴ്ന്ന ജാതിക്കാരിയും. ഈ വേര്‍തിരിവ് ഒരു വേലിക്കെട്ടായി അവരുടെ ഇടയിലുണ്ടായിരുന്നു.
ജോണ്‍സന്‍റെ  ചേട്ടന്‍ അലന്‍ ഒരു ദിവസം  ആനിയുടെ വീട്ടില്‍ ചെന്നു.
ഇനി ജോണ്‍സണുമായി സംസാരിക്കുന്നത് കണ്ടാല്‍ കൊന്ന് കായലില്‍ തള്ളുമെന്ന് പറഞ്ഞിട്ട് പോയി.
അവരെ സഹായിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരു വഴിയും എന്‍റെ മുന്നിലുണ്ടായിരുന്നില്ല. എതിര്‍പ്പുകളെയൊക്കെ അവഗണിച്ചു കൊണ്ട് പ്രണയത്തെ മുന്നോട്ട് കൊണ്ട്  പോവാനായിരുന്നു അവരുടെ ഉറച്ച തീരുമാനം.
ഒരു ദിവസം നാടകപരീശീലന കളരിയുടെ ഇടവേളയില്‍ ആനിയും ജോണ്‍സണും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരവിടെ തനിച്ചായിരുന്നു. മറ്റുളളവരൊക്കെ പുറത്തായിരുന്നു.
വൈക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു നാടകകളരി. അപ്പോഴാണ് ജോണ്‍സന്‍റെ സഹോദരന്‍ അലനും ആനിയുടെ പഴയ മാനേജര്‍ അലക്സും അതു വഴി വന്നത്. അപ്പോള്‍ അലന്‍റെ കുടിലബുദ്ധി പ്രവര്‍ത്തിച്ചു.
അലന്‍ അലക്സിനോട്  എന്തോ സ്വകാര്യം പറഞ്ഞു.അലൻ സൂത്രത്തില്‍ ജോണ്‍സണെ പുറത്തെത്തിച്ചു. ആ ഇടവേളയില്‍ അലക്സും കൂട്ടുകാരും തീയിടുകയായിരുന്നവിടെ.
രക്ഷിക്കണേ രക്ഷിക്കണേ
അനിയുടെ നിലവിളി
അന്തരീക്ഷത്തില്‍ മുഴങ്ങി. അവിടേക്ക് ഓടിയെത്തിയ ജോണ്‍സനെ ആളുകള്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.
ജീവനോടെ വെന്തു വെണ്ണീറാവുകയായിരുന്നു ആനിയെന്ന പെണ്‍കുട്ടിയും അവളുടെ സ്വപ്നങ്ങളും.വേര്‍തിരിവുകളുടെ അസമത്വം നിറഞ്ഞു നില്‍ക്കുന്ന മരണം കൃഷി ചെയ്യുന്നവരുടെ ലോകത്ത് നിന്നും പരാതിയും പരിഭവവുമില്ലാതെ അവള്‍ യാത്രയാവുകയായിരുന്നു. ആളിപ്പടരുന്ന അഗ്നിയുടെ ഓര്‍മ്മകള്‍ എന്നിലേക്കെത്തുമ്പോളേക്കും ആനി അകന്നു പോയിക്കഴിഞ്ഞിരുന്നു. ആരുടെതെന്നറിയാത്ത അടുത്തു വരുന്ന കാലടിയുടെ ശബ്ദം കാതോര്‍ത്ത് കൊണ്ട് കാലബോധമില്ലാതെ ഞാന്‍ കിടന്നു.                                                                                                   രജിൽ കെ പി 

Sunday, January 12, 2020

ഇടിഞ്ഞു വീഴുന്ന കൊട്ടാരങ്ങൾ

           മരട് ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയിൽ രോഷം പൂണ്ട്  മുന്നിട്ടിറങ്ങിയ കുറെ  രാഷ്ട്രീയ പാർട്ടികൾ ഇവിടുണ്ടായിരുന്നു. ഫ്ലാറ്റ് നിവാസികളുടെ വിഷമത്തിൽ പങ്കു ചേരാൻ മത്സരിച്ചു ഓടിയെത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും തീരദേശ നിയമം പാലിക്കാതെ അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബിൽഡിംഗ്‌ ഗ്രൂപ്പുകളുടെയും പേര് പോലും പ്രതിപാദിച്ചു കണ്ടില്ല.തീരദേശനിയമങ്ങൾ കാറ്റിൽ പറത്തി മരടിൽ ഫ്ലാറ്റുകൾ പണിത ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്ന്‌ പറയാനുള്ള ആർജ്ജവം ഇവിടത്തെ എത്ര രാഷ്ട്രീയ പാർട്ടികൾ കാണിക്കും.നിയമങ്ങൾ പാലിക്കാതിരിക്കാൻ സർവ്വ ഒത്താശകളും ചെയ്തു കൊടുത്തു പരമോന്നത നീതിന്യായ കോടതി അതിലെ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട്  ഒരു വിധി പുറപ്പെടുവിച്ചപ്പോൾ  വിലപിക്കുന്ന നേതാക്കൾ.                                                                                                                                        കോർപ്പറേറ്റുകൾക്ക്  നിയമങ്ങൾ തെറ്റിക്കാൻ സർവ്വ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ പാർട്ടി ഭേദമന്യേ മത്സരിക്കുന്ന രാഷ്ട്രീയ സമൂഹം.നിയമങ്ങൾ പാലിക്കാതെ വിശുദ്ധിയുടെയും വിശ്വസ്ഥതയുടെയും പേരുകൾ നൽകി പണിതുയർത്തിയ ബഹുനില കൊട്ടാരങ്ങൾ നിമിഷങ്ങൾ കൊണ്ട് ഇടിഞ്ഞു വീണില്ലാതാകുന്ന അപൂർവ്വ കാഴ്ചയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് സാക്ഷ്യം വഹിച്ചിരിക്കുന്നു.ഭൂമി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ജീവനുകളും ഫ്ലാറ്റുകളും ബാക്കിയുണ്ടാവുകയുള്ളൂ എന്ന് പ്രകൃതി തന്ന മുന്നറിയിപ്പ് രണ്ടു പ്രളയ ദുരന്തങ്ങൾക്ക് ശേഷവും തിരിച്ചറിയാത്ത ഒരു സമൂഹം. തിരുത്തി ബോധവൽക്കരിക്കാൻ മുന്നിട്ടിറങ്ങുന്നതിനു പകരം  സ്വാർത്ഥ താൽപര്യങ്ങൾക്കും താൽക്കാലിക വോട്ട് ബാങ്കിനും വേണ്ടി സത്യത്തിനു നേരെ മുഖം തിരിക്കുന്നൊരു രാഷ്ട്രീയ സമൂഹം.                                                                                                                       ചെറിയൊരു  വീട് വയ്ക്കുന്ന  സാധാരണക്കാരനെ നിരവധി തവണ  പഞ്ചായത്തുകൾ കയറി ഇറക്കാൻ  നിയമം ഉള്ളൊരു രാജ്യത്തു പച്ചയായ തീരദേശ നിയമം ലംഘിച്ചു കൊണ്ട് ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്ക് ഇത്ര വലിയ ഫ്ലാറ്റുകൾ മരട്  പോലൊരു സ്ഥലത്ത് എങ്ങനെ പണിതുയർത്താനായി എന്ന ചോദ്യത്തിനു  മാത്രം ഒരു രാഷ്ട്രീയ പാർട്ടി നേതാവിനും ഉത്തരമില്ല. തിരിച്ചറിയാൻ പ്രകൃതി നൽകുന്ന അടയാളങ്ങളിൽ നിന്നും പഠിക്കാതെ ആവർത്തിക്കുന്ന തെറ്റുകളുമായി മുന്നോട്ട് പോവുന്ന ഒരു സമൂഹം.കായൽ കയ്യേറ്റങ്ങൾക്ക് ഒത്താശ നൽകാൻ മത്സരിക്കുന്ന മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഇത്രെയേറെ ദ്രോഹങ്ങൾ പൊതു ജനങ്ങളോട് ചെയ്തിട്ടും ഇതിനൊക്കെ ഉളള നഷ്ട പരിഹാരങ്ങൾ  പൊതുജനങ്ങളുടെ  നികുതി പണം ഉപയോഗിച്ച് നൽകാൻ മത്സരിക്കുന്ന ജനപക്ഷ സർക്കാർ ഇവിടുള്ളപ്പോൾ ഇനിയും ഇതിവിടെ ആവർത്തിക്കില്ല എന്ന് പറയാനുമാവില്ല.                                                                                                                                                           വികസന മാറാപ്പുകളുടെ അമിത ഭാരം താങ്ങാനാവാതെ വരുമ്പോൾ ഭൂമി പ്രതികരിക്കുമെന്നും ആ പ്രതികരണത്തിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ എരിഞ്ഞില്ലാതാവുമെന്നും എല്ലാം കൈപ്പിടിയിൽ എന്നും ഭദ്രമെന്നും  വിശ്വസിക്കുന്ന ഇന്നിന്റെ  സാമൂഹിക ജീവികൾ തിരിച്ചറിയാതെ പോവുന്നു. അവരുടെ മനസ്സിൽ ഇന്നലെകളും നാളെകളുമില്ല.കയ്യേറ്റങ്ങളിലും ആധിപത്യങ്ങളിലും അഭിരമിക്കുന്ന  ഇന്നുകൾ മാത്രമേ ഉള്ളൂ.  തിരിഞ്ഞോടാനാവാത്ത നേരത്തുണ്ടാവുന്ന തരിച്ചറിവുകളിൽ ജീവിതം തിരിച്ചെടുക്കാൻ ഉള്ള സമയം തിരിച്ചു തരില്ല കാലമെന്ന സത്യം സ്വാർത്ഥത കൊണ്ട് തിമിരം ബാധിച്ച  സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ.                                                         രജിൽ കെ പി   

Monday, December 23, 2019

ഇന്നിന്റെ ജീവിതം

കോഴിക്കോട് ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന പ്രശസ്തമായ മൾട്ടി സ്പെഷ്യൽ ആശുപത്രിയിൽ ചികിത്സയുടെ ബില്ലുകൾ അടക്കാനാവാതെ നട്ടം തിരിയുന്ന കുറച്ചു പാവം മനുഷ്യരെ കണ്ട അനുഭവത്തിൽ നിന്നാണ് ഇതെഴുതുന്നത്.ആശുപത്രിയിൽ രോഗിയുടെ കൂടെ കയറുന്ന നിമിഷത്തിൽ തന്നെ കോട്ടിട്ട കുറെ ജീവനക്കാർ നമ്മളെ സ്വാഗതം ചെയ്യും.എമർജൻസി വിഭാഗത്തിൽ കൊണ്ട് പോവുകയാണെങ്കിൽ ആദ്യ പരിശോധനയ്ക്ക് ശേഷം തന്നെ ഏകദേശം ആവുന്ന പണം  രോഗിയുടെ കൂടെ ഉള്ളവർക്ക് പറഞ്ഞു കൊടുക്കും.കൂടുതൽ അല്ലാതെ കുറവ് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതാണ് മൾട്ടി സ്‌പെഷ്യൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പിന്നീട് പണമില്ലാതെ പോവുന്നവർക്ക് കിട്ടുന്ന മറുപടി ആദ്യമേ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന മുൻ‌കൂർ ജാമ്യം ആയിരിക്കും. ഒരു പാട് പണങ്ങൾ ചിലവാക്കി ഹോസ്പിറ്റലുകൾ പണിതുയർത്തുന്നവർ ചിലവാക്കിയ പണങ്ങൾ രോഗികളിൾ നിന്നും തിരിച്ചു പിടിക്കുമ്പോൾ ഈ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പണമില്ലാത്ത സാധാരണക്കാരന് ഇവിടെ മാനുഷിക പരിഗണനയുടെ അളവുകോൽ എന്നൊന്നില്ല.ഇവിടെ മാത്രമല്ല മൾട്ടിസ്പെഷ്യൽ എന്ന് വിവക്ഷിക്കുന്ന ഒരാശുപത്രികളിലും അതുണ്ടാവുമെന്ന് തോന്നുന്നില്ല.മാനുഷികമൂല്യങ്ങളുടെ മുകളിൽ പണം നൃത്തം വയ്ക്കുന്ന ഇന്നിന്റെ ലോകത്തിൽ മനുഷ്യജീവൻ എന്നത് പണത്തിനു കീഴിൽ   രണ്ടാമത് മാത്രമേ  വരുന്നുള്ളൂ. ആളുകളുടെ ജീവന്റെ നിലനിൽപ്പ് ഈശ്വരൻ തീരുമാനിക്കുന്ന കാലത്തിൽ നിന്നും പണം തീരുമാനിക്കുന്ന കാലത്തിലേക്ക് ലോകം ചുവടു മാറ്റപ്പെട്ടിരിക്കുന്നു. പണമില്ലാത്ത അസുഖം ബാധിച്ച ഇന്നത്തെ കാലത്തിലെ പാവം മനുഷ്യർക്ക് ഈ ലോകത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ജീവിച്ചു മതിയാവാത്ത മനുഷ്യന്റെ ദൈന്യതയെ ചൂഷണം ചെയ്തു കൊണ്ട്  മൾട്ടി സ്പെഷ്യലുകളും സൂപ്പർ സ്‌പെഷ്യലുകളും ആയി ഉയർന്നു പൊങ്ങുന്ന ചികിത്സാലായങ്ങളുടെ കിട മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പാവപ്പെട്ട  മനുഷ്യ ജന്മങ്ങൾ.മനുഷ്യജീവനുകൾക്ക് പോലും പണത്തിനു മുന്നിൽ വിലയില്ലാത്ത കാലം.   ലക്ഷങ്ങൾ ചിലവാക്കി ചികിത്സ എടുത്തതിനു ശേഷം ജീവനറ്റു വീണ ശരീരം പോലും ബില്ല് അടച്ചില്ല എന്ന കാരണത്താൽ വിട്ടു കൊടുക്കാതെ  പിടിച്ചു വയ്ക്കുന്ന ഇന്നിന്റെ  ലോകത്തിൽ  മാനുഷിക മൂല്യങ്ങളും മനുഷ്യത്തവും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മനുഷ്യത്തവും മാനുഷിക മൂല്യങ്ങളുംവിസ്മൃതിയിൽ മറഞ്ഞു പോവുന്ന ഓർമ്മക്കൂടുകൾ മാത്രം.                                                  രജിൽ കെ പി 

Wednesday, December 11, 2019

കർഷകൻ

മഴ പിടി തരാത്ത പട്ടം പോലെ മാറി നിൽക്കുകയാണ്. അവശനാണെങ്കിലും ആ  വൃദ്ധൻ തനിക്ക് അറിയാവുന്നൊരു തൊഴിലായ നെല്ല് വിതയ്ക്കൽ തുടർന്നു കൊണ്ടേയിരിക്കുന്നു. കാലത്തിന്റെ നീരൊഴുക്കിന് അയാളുടെ ശരീരത്തെ മാത്രമേ കീഴ്പ്പെടുത്താനായിട്ടുള്ളു.  പ്രായത്തിനു കീഴ്പ്പെടുത്താനാവാത്ത മനസ്സുമായി തനിക്കറിയാവുന്ന നെല്ല് വിതയ്ക്കുന്ന തൊഴിൽ അയാൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിതച്ചു കൊയ്യൽ തന്റെ കടമ ആണെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യരശ്മികളെ വക വയ്ക്കാതെ മഴത്തുള്ളികൾ ഇറ്റു  വീഴുമെന്ന പ്രതീക്ഷയിൽ വൃദ്ധനായ ആ പാവം കർഷകൻ തന്റെ ജോലി ലാഭേച്ചയില്ലാതെ   തുടർന്നു കൊണ്ടേയിരിക്കുന്നു .ഒലിച്ചു വീഴുന്ന വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടുള്ള  ആ പാവം കര്ഷകന്റെ നിഴൽ സൂര്യനവിടെ ബാക്കി വയ്ക്കുകയാണ്. തിരിച്ചറിവില്ലാത്ത  സമൂഹത്തിനു മുന്നിൽ തിരിച്ചറിയാനുള്ളൊരു  കാലത്തിന്റെ  അടയാളപ്പെടുത്തലായി  ആ പാവം കർഷകന്റെ നിഴലവിടെ  അവശേഷിക്കുകയാണ്.                                                                                              രജിൽ കെ പി 

Saturday, December 7, 2019

ഇന്നിന്റെ ഇന്ത്യ

2019ഇൽ മാത്രം100ഇൽ അധികം പീഡനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രശസ്തമായ ഉന്നാവ ഉൾപ്പെടുന്ന ഇന്ത്യ.പീഡിപ്പിച്ചു കുടുംബത്തെ മൊത്തം ഉന്മൂലനം ചെയ്ത് ഒടുവിൽ ഇരയാക്കപ്പെട്ടവളെ തന്നെ കത്തിച്ചില്ലാതാക്കിയവരുടെ ഇന്ത്യ. രാഷ്ട്രീയസ്വാധീനവും സമ്പത്തും ഉളളവർക്ക് ഏത് പാവപ്പെട്ടവരെയും അത് പിഞ്ചു കുട്ടികളോ പ്രതികരിക്കാൻ ശേഷിയില്ലാത്തവരോ ആയാൽ പോലും കൊന്നു കെട്ടി തൂക്കാനും കത്തിച്ചില്ലാതാക്കാനും മടിയില്ലാത്തവർ വസിക്കുന്ന ഇന്ത്യ. പണമുള്ളവനും ഇല്ലാത്തവനും വ്യത്യസ്ത നിയമങ്ങൾ ഉളള ഇന്ത്യ. എണ്ണത്തിൽ 50 ശതമാനത്തിലധികം ഉള്ളവർ സ്ത്രീകളായിട്ടും നിയമസഭകളിലും  ലോകസഭകളിലും സ്ത്രീകൾക്ക് വേണ്ടി 6%  സീറ്റുകൾ മാത്രം നൽകി സ്ത്രീ സംരക്ഷണത്തെ കുറിച്ചും സ്ത്രീകളുടെ സംവരണത്തെ കുറിച്ചും വിടുവായത്തം പ്രസംഗിച്ചു നടക്കുന്നവരുടെ ഇന്ത്യ. സ്വന്തം വീട്ടിലെ കുട്ടിക്ക്  പീഡനാനുഭവം ഉണ്ടാവുമ്പോൾ മാത്രം പ്രതികരിക്കുന്ന നീതിമാന്മാരുടെ ഇന്ത്യ. അന്യന്റെ വേദനകൾ കാണാതെ സ്വാധീനം ഉള്ളവർ ചെയ്യുന്ന തെറ്റുകളിൽ പ്രതികരിക്കാതെ മാറി നിൽക്കുന്ന കപട മനുഷ്യാവകാശ പ്രവർത്തകാരുടെ ഇന്ത്യ.നടന്നു പോവുമ്പോൾ അറിയാതെങ്ങാനും പോലീസുകാരുടെ വെടി കൊണ്ട് വീണ് പോയാൽ പീഡകരുടെ കൂട്ടത്തിൽ ചോര ചീന്തി വീണ് പോയി പീഡകനായി മാറ്റപ്പെട്ടു  പോവുന്ന സാധാരണക്കാരന്റെ ഇന്ത്യ.ഇരയാക്കപ്പെട്ട്  എരിഞ്ഞു തീരുന്ന പാവപ്പെട്ട പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളെക്കാൾ  മനുഷ്യത്തമില്ലാത്ത പൈശാചിക മനസ്സുള്ള കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരുടെ ഇന്ത്യ.അനന്തമായി നീണ്ടു പോവുന്ന നിയമ പോരാട്ടങ്ങളാൽ അർഹിക്കുന്ന നീതി നിഷേധിക്കപ്പെട്ട്  എരിഞ്ഞില്ലാതാവാൻ വിധിക്കപ്പെട്ട നിരാലംബരുടെ ഇന്ത്യ.നേരും നെറിയും ഉയർന്നു പൊങ്ങുന്ന പിശാചിന്റെ കരങ്ങളാൽ  മൂടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യ. അന്യന്റെ വേദനകൾ  കാണാൻ മനസ്സില്ലാതെ തിമിരത്താൽ ഇരുൾ മൂടി പ്രതികരണശേഷി അറ്റു പോയ എല്ലാം കൈപ്പിടിയിൽ ഭദ്രമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം സാമൂഹിക ജീവികൾ  'ഇന്ത്യ എത്ര സുന്ദരം' എന്ന് അപ്പോളുംനിർത്താതെ  പുലമ്പിക്കൊണ്ടേയിരിക്കുന്നു.                                                                                   രജിൽ കെ പി 

Sunday, November 10, 2019

മതവും മനുഷ്യനും

ഓരോ ഭാരതീയനും ഹൃദയത്തിൽ ചേർത്തു  വയ്ക്കാൻ തോന്നുന്ന മനോഹരമായൊരു കാഴ്ച്ചയാണ് ഇന്നൊരു പത്രവാർത്തയിലെ ചിത്രത്തിൽ കണ്ടത് .ഒരു ഹിന്ദു പണ്ഡിറ്റും മുസ്ലിം സഹോദരനും ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അയോധ്യ കേസിലെ വിധി വന്നതിനു ശേഷം നമ്മൾ ഒന്നാണെന്നു പറഞ്ഞ് പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമായിരുന്നത്. പ്രപഞ്ചമുണ്ടായതിനു ശേഷം പ്രപഞ്ചസൃഷ്ട്ടാവ് മനുഷ്യൻമാരെ    സൃഷ്ടിച്ചു.പിന്നീട് മനുഷ്യൻമാർ ജാതികളെയും മതങ്ങളെയും സൃഷ്ടിച്ചു. അതിനു ശേഷം ഈ ലോകം കാണുന്നത് മനുഷ്യന്മാർ സൃഷ്ടിച്ച മതങ്ങൾ മനുഷ്യൻമാരെ അടക്കി ഭരിക്കുന്ന കാഴ്ചയാണ്. തടഞ്ഞു നിർത്താനാവാത്ത മതങ്ങളുടെയും ജാതികളുടെയും മലവെള്ളപ്പാച്ചിലിൽ മനുഷ്യരിലെ മനുഷ്യത്തവും നന്മയും എങ്ങോട്ടെന്നറിയാതെ  ഒലിച്ചു പോയിട്ട് കാലമേറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.ഇത് പോലെയുള്ള വിധികളിലൂടെയും കൂടിച്ചേരലുകളിലൂടെയും എന്നോ നഷ്ടപ്പെട്ടു പോയ നന്മയും മനുഷ്യത്തവും മനുഷ്യനിൽ  തിരിച്ചെത്തുമെന്നും മതങ്ങൾ മനുഷ്യരെ ഭരിക്കുന്നതൊഴിവായി മതങ്ങളെ മനുഷ്യൻമാർ നിയന്ത്രിച്ചു നിർത്തുന്ന സുവർണ്ണകാലം തിരിച്ചെത്തുമെന്നും  ഓരോ മനുഷ്യസ്നേഹിയും വിശ്വസിച്ചു പോവുകയാണ്.തിരുത്തലുകളിലൂടെയാണ് എന്നും മനുഷ്യജീവിതം മുന്നോട്ട് പോവുന്നത്.തിരിച്ചെടുക്കാനാവാത്ത നേരത്തുണ്ടാവുന്ന തിരിച്ചറിവുകൾക്ക് വിലയില്ലെന്ന സത്യം മനസ്സിലാക്കി തിരുത്താനാവാതെ പോയ ഇന്നലെകളുടെ  ഓർമ്മകളെ  വിസ്മൃതിയുടെ വിദൂരകോണിൽ  ഉപേക്ഷിച്ചു കൊണ്ട് ജീവിക്കുന്ന ഇന്നുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ട്  മനുഷ്യൻ അവന്റെ പ്രയാണം തുടരുമെന്ന് വിശ്വസിക്കുകയാണ്.ഞാനും നീയുമെന്ന വേർതിരിവില്ലാത്ത മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടുകളില്ലാത്ത വിശ്വാസങ്ങളെ അവനവന്റെ സ്വകാര്യതയായി മാത്രം കണ്ടു കൊണ്ട് പരസ്പര സ്നേഹവും വിശ്വസവുമുള്ള ഒരു കാലം  തിരിച്ചെത്തുമെന്ന നാളെകളെ സ്വപ്നം കണ്ടു കൊണ്ടുള്ള ഇന്നിലെ മനുഷ്യന്റെ  നിലയ്ക്കാത്ത പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു.                                       രജിൽ കെ പി

Wednesday, November 6, 2019

കവിത

                                                                                                        മതിലുകൾ                                        എവിടെ നോക്കിയാലും                                      അതിരുകളാകുന്ന മതിലുകൾ                            സ്നേഹബന്ധങ്ങളിലതൊരു                                വേലിയായുയരുന്നു                                            പ്രണയത്തിൻ കാഴ്ചയെ                                        കനിവിൻ വെളിച്ചത്തെ                                        മറച്ചു കൊണ്ടുയർന്നു പൊങ്ങുന്ന                      മതിൽഭിത്തികളാൽ                                            മറയ്ക്കപ്പെടുന്ന മനസ്സുകൾ                                മതിലുകളാലുയർന്നു പൊങ്ങുന്ന                      വേലികളാൽ                                                          അവനവനിലേക്കുൾവലിയുന്ന മർത്യൻ            ഉയർന്നുപൊങ്ങുന്നൊരു                                      തിരമാലയാൽ                                                      തകർന്നു വീഴുന്നൊരു                                          മതിൽഭിത്തികളിലൂടൊന്നാവുന്ന                      മനുഷ്യമനസ്സുകൾ                                                നടക്കില്ലെന്നിരിക്കിലും                                        മധുരമനോഹരകിനാവായ്                                അവശേഷിക്കുമോരോ                                        മനുജനിലുമത്                                                      തരിമ്പ് ജീവൻ                                                        അവശേഷിക്കുവോളം.                                                                                                                                                                         രജിൽ കെ പി.